Thursday, January 10, 2013

റോമന്‍ കത്തോലിക്കാസഭ എന്തുകൊണ്ട് ബൈബിളിനെ വെറുക്കുന്നു?

റോമന്‍ കത്തോലിക്കാസഭ എന്തുകൊണ്ട് ബൈബിളിനെ വെറുക്കുന്നു? പള്ളിയില്‍ പ്രതിഷ്ടിച്ചിരിക്കുന്ന ക്രിസ്തുവും ബൈബിളിലെ ക്രിസ്തുവും രണ്ടു വ്യത്യസ്ത വ്യക്തികളാണ്. സഭയ്ക്ക് പുറമേ രക്ഷയില്ലാ, സഭയുടെ അടിസ്ഥാന തത്വങ്ങളില്‍ വിശ്വസിച്ചില്ലെങ്കില്‍ നിത്യരക്ഷ നഷ്ടപ്പെടുമെന്നൊക്കെ പഴയകാലങ്ങളില്‍ വേദപാഠക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് രക്ഷയുടെ കവാടം തുറക്കുമെന്ന് പുതിയ നിയമവും പഠിപ്പിക്കുന്നു. ഉപദേശി പഠിപ്പിക്കുമ്പോള്‍ രക്ഷ യേശുവില്‍ക്കൂടി മാത്രമെന്നും പഠിപ്പിക്കും.

ഒരുതരം ഹിസ്റ്റീരിയാ പുരോഹിതരും പാസ്റ്ററും ഭക്തജനങ്ങളുടെ മനസ്സില്‍ നിറച്ചിട്ടുണ്ട്. ഗംഗയില്‍ ചാരം ഒഴുക്കിയെങ്കിലും ഗീതയും ബൈബിളും വായിച്ചുകൊണ്ടിരുന്ന ഗാന്ധിജി ഇന്നും പുരോഹിതന്റെ നരകക്കൂട്ടില്‍തന്നെ. കത്തോലിക്കാസഭയുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരുടെ പാപങ്ങള്‍ ക്ഷമിക്കും. കൂദാശകള്‍ മുടങ്ങാതെ സ്വീകരിക്കണം, പള്ളിയുടെ അംഗത്വം വേണം. പണം കൊടുത്തുകൊണ്ടിരിക്കണം. എന്നാല്‍, ബൈബിളിളിലെ ക്രിസ്തു പഠിപ്പിക്കുന്നത്‌ ദൈവം പാപങ്ങളെ പൊറുക്കുന്നതു ക്രിസ്തുവില്‌ക്കൂടി മാത്രം. ആരെ വിശ്വസിക്കണം? അള്‍ത്താരയിലെ പുരോഹിതന്റെ ക്രിസ്തുവിനെയോ, വചനത്തിലുള്ള ക്രിസ്തുവിനെയോ?

മാർപാപ്പാക്കു തെറ്റാവരം ഉണ്ടെന്നു കത്തോലിക്കാസഭ പറയും. എന്നാല്‍ നസറത്തില്‍ ക്രിസ്തു പഠിപ്പിച്ചത് പൂര്‍ണ്ണനായവന്‍ പിതാവ് മാത്രം. യേശു പൂർണ്ണനെന്നു പറഞ്ഞിട്ടില്ല. പൂർണ്ണനെങ്കില്‌ എന്തിനു പിതാവിനെ വിളിച്ചു. യേശു ദുഃഖങ്ങള്‍ പിതാവിനോട് പങ്കിട്ടു. യേശുവിനുപോലും ലഭിക്കാത്ത തെറ്റാവരം ഭൂമിയിലെ മനുഷ്യനായ മാര്‌പാപ്പാക്കും പുരൊഹിതനുമോ?

വചനങ്ങള്‍ സഭയ്ക്ക് മാത്രമേ വ്യാഖ്യാനിക്കുവാന്‍ പാടുള്ളൂ എന്ന് സഭ പഠിപ്പിക്കുന്നു. പരിശുദ്ധ ആത്മാവിനെ സഭയുടെ കന്നുകാലിക്കൂട്ടില്‍ കെട്ടിയിട്ടിരിക്കുന്നുവെന്നും സംശയിക്കുന്നു. വട്ടോളി, വചനം ഉറക്കെ പറയുമ്പോള്‍ പരിശുദ്ധ ആത്മാവ് കയറു പൊട്ടിച്ചു അവിടെ എത്തും. ധ്യാനഗുരുക്കള്‍ വയലിലെ വിത്തുകാളകളെപ്പോലെയാണ്. വിതക്കാതെയും കൊയ്യാതെയും പരിശുദ്ധ ആത്മാവിനെകൊണ്ട് വിളവുകള്‍ പത്തു മേനിയായി വിളയിക്കുന്നതിന്റെവീതം പറ്റുവാന്‍ ഇപ്പോള്‍ കാഞ്ഞിരപ്പള്ളി കശാപ്പു തിരുമേനിവരെയുണ്ട്.


സൂര്യന്റെ ആകൃതിയില്‍ കുർബാനയിലെ വട്ടത്തിലുള്ള അപ്പം ബാബിലോണിയായിലെ സൂര്യഭഗവാനാണ്. ബൈബിളിലെ ക്രിസ്തുവല്ല. ഈ സൂര്യഭഗവാന്റെ ബിംബം നസറത്തില്‌നിന്നുമെത്തിയതല്ല. കുര്‍ബാന സ്വീകരിച്ചാല്‍ പാപത്തില്‍നിന്ന് അകന്നു ജീവിക്കാമെന്നും സഭ പഠിപ്പിക്കുന്നു. കുര്‍ബാന സ്വീകരിക്കാതെ ക്രിസ്തുവില്‍ സ്നേഹം അര്‍പ്പിച്ചു പരിശുദ്ധ ഹൃദയത്തോടെ ജീവിക്കുന്നവരും സഭയുടെ വീക്ഷണത്തില്‍ പാപികളാണ്.

തിരുഹൃദയ മാതാവെന്നു പറഞ്ഞാല്‍ അര്‍ത്ഥമെന്താണെന്നും സ്വതന്ത്ര ചിന്തകന്‍ വിവരിച്ചിട്ടില്ല. മാതാവിന്റെ ഹൃദയം, രൂപങ്ങളിലും പടങ്ങളിലുംപുറത്തു പിടിപ്പിച്ചിരിക്കുന്നതിന്റെ അര്‍ഥം മനസിലാകുന്നില്ല. പുറത്തു ഹൃദയമുള്ള ഒരു മനുഷ്യനും ഭൂമിയില്‍ ഉണ്ടായിട്ടില്ല.

ബൈബിള്‍ മുഴുവന്‍ ചികഞ്ഞാല്‍ ഒരു മാര്‍പാപ്പയെ കാണുവാന്‍ സാധിക്കുകയില്ല. ഒരു പുരോഹിതന്‍ സഭയില്‍ ഉണ്ടായിരുന്നതായും കാണുന്നില്ല. പൌരാഹിത്യം ക്രിസ്തുവില്‌ക്കൂടി യഥാര്‍ഥ ക്രിസ്ത്യാനിയുടെ
ഹൃദയത്തിനുള്ളിലെന്നല്ലേ കൂടുതല്‍ യുക്തി. (I Pet. 2:5). ഇന്ന് ലോകത്തുള്ള പുരോഹിതര്‍ വചനത്തിനു വിപരീതമാണ്. ‍വചനം വായിക്കുന്നത് നിരോധിച്ചതിനും പിന്നില്‍ പൌരാഹിത്യത്തെപ്പറ്റി ബൈബിള്‍ നിശബ്ദമായിരിക്കുന്നതുകൊണ്ടാണ്. വാസ്തവത്തില്‍ ബൈബിള്‍ പൗരാഹിത്യത്തിനെതിരായുള്ള ഒരു വിപ്ലവ പുസ്തകമാണ്. ചുങ്കക്കാരന്‍ മത്തായിവരെ ഇവരെ വിലകുറച്ചു കാണിച്ചിരിക്കുന്നു. ഭൂമിയിലെ പിതാവെന്നു വിളിക്കണംപോലും.(Matthew 23:9). ബൈബിളിലെ മത്തായി ഇവർക്കിട്ടു ശരിക്കും പാര വെച്ചിട്ടുണ്ട്. അതുകൊണ്ടാണ് പുരോഹിതര്‍ ലോകമായ ലോകമെല്ലാം സര്‍ക്കാരിനു നികുതി കൊടുക്കാതെ ചുങ്കവും വെട്ടിച്ചു നടക്കുന്നത്. ദൈവത്തിനും മനുഷ്യനുമിടയില്‍ യേശുമാത്രം മദ്ധ്യസ്ഥനെന്നു പഠിപ്പിച്ചാല്‍ (I Tim. 2:5) പുരോഹിതന്റെ വയറ്റില്‍പിഴപ്പെന്നു ഭ്രാന്തരായ ഉപദേശികളും ചിന്തിക്കുകയില്ല.

കടപ്പാട് ജോസഫ് മാത്യൂ

No comments:

Post a Comment